ഹൈദരാബാദ്: നാലാം കിരീടം ലക്ഷ്യമിട്ട് ചെന്നൈയും മുംബൈയും കളത്തിലിറങ്ങുമ്പോൾ ഇന്നത്തെ ഐപിഎൽ ഫൈനലിൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പുല്ലിന് തീപിടിക്കുമെന്നുറപ്പാണ് . ആരാധകപിന്തുണയിലും താരത്തിളക്കത്തിലും കിരീടങ്ങളുടെ എണ്ണത്തിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ടു ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.ഐപിഎല്‍ മത്സരവിജയങ്ങളുടെ എണ്ണത്തിലും പന്ത്രണ്ടാം സീസണിലും ആദ്യസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും കലാശപ്പോരിനിറങ്ങുമ്പോൾ ടൂർണമെന്റിന് ഉജ്വല ക്ലൈമാക്സ് ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഞങ്ങള്‍ക്കൊപ്പം ധോണിയുണ്ട് എന്ന് വിളിച്ച് പറഞ്ഞ സിഎസ്കെ ആരാധകരെ സീസണിൽ മൂന്നുവട്ടം നിശബ്ദരാക്കിയ ഓര്‍മ്മകള്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഊര്‍ജ്ജമാകും. 2013 മുതൽ ഒന്നിടവിട്ട വര്‍ഷങ്ങളിലെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രവും നീലപ്പടയിൽ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് കരുത്താണ്.റണ്‍ ഒഴുകാന്‍ ഇടയുളള പിച്ചിൽ ജയന്ത് യാദവിന് പകരം മിച്ചൽ മക്ലീനഘനെ മുംബൈ ടീമിൽ പ്രതീക്ഷിക്കാം. പിച്ചിനും എതിരാളികള്‍ക്കും അനുസരിച്ച് ടീമിൽ അഴിച്ചുപണി വരുത്തുന്ന ധോണിക്ക് ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മയെ കുറിച്ച് ആശങ്കകള്‍ ഏറെ.ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16 എണ്ണത്തിൽ ജയിച്ചപ്പോൾ ചെന്നൈക്ക് ജയിച്ചത് 11ൽ മാത്രം. നാലുവട്ടം ചാന്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുന്നു. ഏതായാലും ഐപിഎല്ലിലെ എൽക്ലാസ്സിക്കോ ഫൈനല്‍ ക്ലാസ്സിക്ക് പോരാട്ടം തന്നെ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.