മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് തുടക്കമായി .ഉത്തരകേരളത്തിന്റെ വിനോദസഞ്ചാരവികസനത്തിന് വഴിയൊരുക്കി മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്നലെ തുടക്കമായി . മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും വിനോദസഞ്ചാര സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് മെഗാ ടൂറിസം പദ്ധതി നടപ്പാക്കുക.മാര്‍ഷ്യല്‍ ആര്‍ട്സ് ടൂറിസമാണ് മയ്യഴിപുഴയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ചരക്കോടി രൂപണ് നിര്‍മാണച്ചെലവ്. സഞ്ചാരത്തിന് ആധുനികസംവിധാനങ്ങളുള്ള ബോട്ടുകളായിരിക്കും.പുഴകളിലൂടെ ബോട്ട് യാത്രയ്ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാകേന്ദ്രങ്ങള്, ആയോധനകലകള്‍, കരകൗശലവസ്തുക്കള്‍, പ്രകൃതിഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍ .പദ്ധതി നടപ്പാകുമ്പോള്‍ പാനൂര്‍ നഗരസഭയിലെ പ്രദേശങ്ങളും ചൊക്ലി, ന്യൂമാഹി, തൃപ്രങ്ങോട്ടൂര്‍, അഴിയൂര്‍, ഏറാമല, എടച്ചേരി എന്നീപഞ്ചായത്തുകളിലെ ഭൂഭാഗങ്ങളും വിനോദസഞ്ചാരഭൂപടത്തില്‍ ഇടംനേടും.
പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന മയ്യഴിപ്പുഴ അഥവാ മാഹി പുഴ ശ്രദ്ധേയമാകുന്നത് അന്യസംസ്ഥാനമായ പുതുച്ചേരിയുമായുള്ള ബന്ധം കൊണ്ടാണ്. വയനാട് ജില്ലയിലുള്ള പശ്ചിമഘട്ടത്തിലെ മലനിരകളിൽ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോൾ മാത്രമാണ്. മറ്റിടങ്ങളിൽ അതത് സ്ഥലങ്ങളുടെ പേരുമായി ചേർത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റർ (33.5 മൈൽ) സഞ്ചരിച്ച് പുഴ മയ്യഴിയിൽ വെച്ച് അറബിക്കടലിൽ ചെന്നു ചേരുന്നു. നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ, പെരിങ്ങളം, ഇടച്ചേരി,കിടഞ്ഞി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂർ, മയ്യഴിഎന്നീ ഗ്രാമങ്ങളിൽ കൂടി പുഴ ഒഴുകുന്നു.സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സ്വാധീനം പുഴയ്ക്കില്ലെങ്കിലും ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള യാത്രകൾക്കും മയ്യഴിയിലേക്കും ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലിൽ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാൽ അഴിമുഖത്തോട് ചേർന്നുള്ള കടൽത്തീരത്താണ് ഇപ്പോൾ മത്സ്യബന്ധനത്തുറമുഖം നിർമ്മിക്കുന്നത്. വിനോദസഞ്ചാരികളെ മയ്യഴിയിലേക്ക് ആകർഷിക്കുന്നതിൽ പുഴ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.